തൊടുപുഴ കൂട്ടക്കൊലയ്‌ക്ക് പിന്നിൽ ഒരു സംഘം; അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക്
തൊടുപുഴ കൂട്ടക്കൊലയ്‌ക്ക് പിന്നിൽ ഒരു സംഘം; അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക്
Publish Date: Thu, 02 Aug 2018 (07:45 IST)
Updated Date: Thu, 02 Aug 2018 (07:47 IST)
ഇടുക്കി കാളിയാർ കമ്പകകാനം മുണ്ടൻമുടിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ കൊലപാതകത്തിന് പിന്നിൽ ഒന്നിലേറെ പേർ ഉൾപ്പെട്ട സംഘം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട കൃഷ്‌ണന്‍ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ വ്യക്തമാക്കിയിരുന്നു. ഇതേ മൊഴി തന്നെയാണ് സമീപവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കമ്പകക്കാനം കാനാട്ട് കൃഷ്ണൻകുട്ടി (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങളാണു വീടിനടുത്ത് കുഴിച്ചുമൂടിയ നിലയിലായില്‍ കണ്ടെത്തിയത്.
കൃഷ്ണന്റെയും മകന്റെയും തലയിലും ശരീരത്തും മാരകമായ മുറിവേറ്റ നിലയിലാണ്. സുശീലയുടെ ദേഹത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുഴിയിൽ ഒന്നിനുമുകളിൽ മറ്റൊന്നായി മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് പറമ്പിൽ പരിശോധന നടത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.