തന്റെ രാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി. തന്റെ സിനിമകൾക്ക് അർഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'ഉറപ്പ് ഒരു കാര്യത്തിൽ ഉണ്ട്. എന്റെ രാഷ്ട്രീയം വലിയൊരു പ്രശ്‌നമായിരുന്നു. അതുകൊണ്ട് തന്നെ 2014 മാർച്ച് അഞ്ചിന് അപ്പോത്തിക്കിരിയുടെ സെറ്റിൽ നിന്നും ഷൂട്ടിങ് നിർത്തിവച്ച് നരേന്ദ്രമോദിജിയെ കാണാൻ അദ്ദേഹത്തിന്റെ പടയോടൊപ്പം പോയി. അതിന് ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.
അതുകൊണ്ട് അപ്പോത്തിക്കിരി എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് അത് ഇങ്ങോട്ട് വന്നിട്ടില്ല. കേരളത്തിൽ നിന്നും അത് കടത്തി വിടാത്തെ റീജിയണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ എനിക്കറിയാം.
ഇന്ന് അവാർഡ് നൽകപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്ടറുകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാൽ അതിന െഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അതിൽ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. ഇനിയങ്ങോട്ട് വേണ്ട. തന്നാൽ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല.
പാപ്പൻ, കാവൽ, വരനെ ആവശ്യമുണ്ട്. ഏറ്റവും പുതുതായി ഗരുഡൻ. പാവം ബിജു മേനോന് അവാർഡ് കിട്ടിപ്പോയേനെ. എന്റെ രാഷ്ട്രീയം അതിനൊരു വിഘാതമായിപ്പോയി. കേരളത്തിൽ നിന്നും അത് കടത്തി വിടാത്ത രണ്ട് പേരെ എനിക്കറിയാം. ഞാൻ എന്റെ പദവി ഉപയോഗിച്ചു കൊണ്ടല്ല, ഒരു നടനായി, നിർമാതാവ് ലിസ്റ്റിനും സംവിധായകൻ അരുൺ വർമയും അഭ്യർത്ഥിച്ചു, മന്ത്രിയായിട്ടല്ല ഈ സിനിമയിലെ കലാകാരനായി ചോദിച്ചു കൂടേ എന്ന്.
ഇത് എന്നോട് ബ്രിട്ടാസും ചോദിച്ചിട്ടുണ്ട്. ഒരു കലാകാരനായി സർക്കാരിനെതിരെ സംസാരിച്ചുകൂടേ എന്ന്. ഞാൻ ഐഎംബി സെക്രട്ടറിയോട് ചോദിച്ചു. എന്തെങ്കിലും പോം വഴിയുണ്ടോ അത് കേന്ദ്ര ജൂറിയെ ഒന്ന് കാണിക്കുന്നതിന് എന്ന്. നിങ്ങൾ ഒരു യൂണിയൻ മിനിസ്റ്റർ ആയിടത്തോളം ഈ സിനിമയുടെ ഭാഗമാണെങ്കിൽ ഞങ്ങൾ ഈ സിനിമയെ പരിഗണിക്കില്ല എന്നാണ് മറുപടി തന്നത്. എന്റെ സർക്കാരിന്റെ നട്ടെല്ലിനെ ഞാൻ ബഹുമാനിക്കുന്നു', സുരേഷ് ഗോപി പറഞ്ഞു.